സി.പി.ഐ ആദ്യപട്ടികയില്‍ മാവേലിക്കരയിലേക്ക് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ: രണ്ട് പ്രാവശ്യം അടൂര്‍ എം. എല്‍. എ. ആയിട്ട് നടക്കാത്ത ‘വികസനം’ മാവേലിക്കരയില്‍ ഉണ്ടാകുമോ?

16 second read

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഐ ജില്ലാ കൗണ്‍സിലുകള്‍ അംഗീകാരം നല്‍കിയ പട്ടികയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്‍ മന്ത്രിമാരായ സി. ദിവാകരനും കെ.പി. രാജേന്ദ്രനും ഡപ്യൂട്ടി സ്പീക്കര്‍ വി. ശശിയും അടക്കമുള്ളവര്‍. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നിവയാണ് സിപിഐയുടെ സീറ്റുകള്‍.

ഇതില്‍ തിരുവനന്തപുരം മണ്ഡലത്തിലേക്കു കാനം രാജേന്ദ്രന്‍, സി. ദിവാകരന്‍, ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍ എന്നിവരുടെ പേരുകള്‍ ജില്ലാ കൗണ്‍സില്‍ ഒറ്റക്കെട്ടായി അംഗീകരിച്ച് സംസ്ഥാന നേതൃത്വത്തിനു കൈമാറി. ദിവാകരനും യോഗത്തില്‍ പങ്കെടുത്തു. തൃശൂരിലേക്ക് സിറ്റിങ് എംപിയായ സി.എന്‍. ജയദേവന്‍, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകള്‍ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചു.

മാവേലിക്കരയിലേക്ക് അടൂര്‍ എംഎല്‍എ: ചിറ്റയം ഗോപകുമാര്‍, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സി.എ. അരുണ്‍ കുമാര്‍, ഡപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നീ പേരുകള്‍ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. കൊല്ലം ജില്ലാ കൗണ്‍സില്‍ ചിറ്റയം ഗോപകുമാര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍.എസ്. അനില്‍, മുന്‍ ജില്ലാ പഞ്ചായത്തംഗവും ജില്ലാ കൗണ്‍സില്‍ അംഗവുമായ ദിനേശ് ബാബു എന്നീ പേരുകളാണ് മാവേലിക്കരയിലേക്ക് അംഗീകരിച്ചത്. ചിറ്റയം ഗോപകുമാര്‍, മുന്‍ വൈക്കം എംഎല്‍എ കെ. അജിത്, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് എലിക്കുളം ജയകുമാര്‍ എന്നിവരുടെ പേരുകള്‍ കോട്ടയം ജില്ലാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു.

വയനാട് മണ്ഡലത്തിലേക്കു സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.എന്‍. ചന്ദ്രന്‍, പി.പി. സുനീര്‍ എന്നീ പേരുകള്‍ വയനാട് ജില്ലാ കൗണ്‍സില്‍ അംഗീകരിച്ചു. സുനീര്‍, സത്യന്‍ മൊകേരി എന്നിവര്‍ക്കു പുറമേ മുന്‍ ഡപ്യൂട്ടി സ്പീക്കറും ഇപ്പോള്‍ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ജോസ് ബേബിയുടെ പേരും മലപ്പുറം ജില്ലാ കൗണ്‍സില്‍ ഉള്‍പ്പെടുത്തി.

ഇന്നു ചേരുന്ന കോഴിക്കോട് ജില്ലാ കൗണ്‍സില്‍ സത്യന്‍ മൊകേരി, സി.എന്‍.ചന്ദ്രന്‍ എന്നിവരുടെ പേരുകള്‍ നിര്‍ദേശിക്കും. മാവേലിക്കര, വയനാട് ലോക്‌സഭാ മണ്ഡലങ്ങള്‍ പല ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതിനാല്‍ ബന്ധപ്പെട്ട ജില്ലകളുടെയെല്ലാം നിര്‍ദേശം സംസ്ഥാന നേതൃത്വം തേടുകയായിരുന്നു. നാളെയും മറ്റന്നാളുമായി ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലുമാണ് ജില്ലാ കൗണ്‍സിലുകള്‍ നിര്‍ദേശിച്ച പേരുകള്‍ ചര്‍ച്ച ചെയ്തു സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക.

തര്‍ക്കമുണ്ടെങ്കില്‍ 5 മുതല്‍ 7 വരെ ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവിന്റെ തീരുമാനത്തിനു വിടും. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഒരുമിച്ചു പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ജാഥ നയിക്കുന്നതിനാല്‍ എല്‍ഡിഎഫ് യോഗം ചേരാനായിട്ടില്ല. 7ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…