തിരുവനന്തപുരം:കോര്‍ബ-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കവേ അപകടത്തില്‍ പെട്ട വീട്ടമ്മയെ അതി സാഹസികമായി രക്ഷപെടുത്തി യുവ ഗവേഷകന്‍ മാതൃകയായി. കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക്ക് ബയോളജി വിഭാഗം ഗവേഷകനായ അപ്രേഷ് ആണ് തന്റെ ജീവന്‍ പണയം വച്ച് പാലക്കാട് മുതലമട സ്വദേശിനിയായ ശാന്ത എന്ന വീട്ടമ്മയെ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് വലിച്ചുയര്‍ത്തിയത്.
ചൊവ്വാഴ്ച്ച എറണാകുളം സ്വദേശിയായ അപ്രേഷ് ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് പിറന്ന മകളെ നേരില്‍ കണ്ടതിന് ശേഷം ഗവേഷണ പ്രബന്ധത്തിന്റെ അവസാന മിനുക്ക് പണികള്‍ക്കായി കാര്യവട്ടം ക്യാമ്പസിലേക്ക് മടങ്ങിവരികയായിരുന്നു.കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ അപ്രേഷ് അതിനിടയിലാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും കഴക്കൂട്ടത്ത് ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മ പാതി ഭാഗം ട്രെയിനിലകപ്പെട്ട് മരണത്തെ മുന്നില്‍ കണ്ട് നിലവിളിക്കുന്നത് കണ്ടത്.
പാലക്കാട് നിന്നും തിരു നന്തപുരം VSSC ല്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന ഇളയ മകനെ കാണാനായി എത്തിയതായിരുന്നു ശാന്ത. വീട്ടമ്മയെയും വലിച്ച് കൊണ്ട് ഓടി നീങ്ങിയ ട്രെയിനിനുള്ളില്‍ നിന്നുള്ള കൂട്ട നിലവിളിയും ഭീകരാന്തരീക്ഷം കണ്ട് ഒരു നിമിഷം നടുങ്ങിയെങ്കിലും ധൈര്യപൂര്‍വ്വം അപ്രേഷ് വീട്ടമ്മയെ കൈ പിടിച്ച് വലിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പ്ലാറ്റ്‌ഫോമിലേക്ക് മറിഞ്ഞു വീഴവേ അപ്രേഷിന് തോളെല്ല് പൊട്ടി ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ വീട്ടമ്മയെ അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപെടുത്താനും അപ്രേഷിന് സാധിച്ചു.
സ്വന്തം ജീവന്‍ പണയപ്പെട്ടുത്തി ധീരകൃത്യം നടത്തി പരിക്കേറ്റ് അപ്രേഷ് വീഴുന്നത് നേരില്‍ കണ്ട റെയില്‍വേ DCRB DYSP സുനിലിന്റയും മറ്റ് ജീവനക്കാരുടെയും സഹായത്തോടെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, SP ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ച അപ്രേഷിന് ആറുമാസത്തോളം നീണ്ടു നില്‍ക്കുന്ന ചികില്‍സയും വിശ്രമവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ഗവേഷണം പോലും മുടങ്ങിയേക്കാവുന്ന സാഹചര്യത്തിലായ നിര്‍ധന കുടുംബത്തിലംഗമായ ഈ യുവാവിന് അര്‍ഹമായ റെയില്‍വേയുടെ സഹായവും, പൊതുസമൂഹത്തിന്റെ അനുമോദനങ്ങളും നല്‍കേണ്ടത് അനിവാര്യമാണ്.