സലാല: സലാലയില്‍ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മരിച്ച രണ്ടു പേര്‍ സന്ദര്‍ശന വിസയില്‍ എത്തിയവരും ഒരാള്‍ ഒമാനില്‍ വ്യവസായിയുമായിരുന്നു. സന്ദര്‍ശന വിസയിലുള്ളവരുടെ പാസ്പോര്‍ട്ടും മൂന്നാമത്തെയാളുടെ ലേബര്‍ കാര്‍ഡും അപകടത്തില്‍ കത്തിനശിച്ചത് രേഖകള്‍ ശരിപ്പെടുത്തുന്നതില്‍ കാലതാമസം വരുത്തുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ സലാലയോട് ചേര്‍ന്ന് മിര്‍ബാത്ത് പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം ഡിവൈഡറില്‍ ഇടിച്ച് കത്തുകയായിരുന്നു. രണ്ട് തവണ വാഹനം മറിഞ്ഞ് പ്രധാന റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തുവെച്ചാണ് കത്തിയത്. നാലു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ സലാം (36), കുണ്ടില്‍ ഹസൈനാര്‍ (45) എന്നിവരും കക്കാട് കരിമ്പില്‍ സ്വദേശി ഇല്ലിക്കല്‍ അഷ്‌റഫ് ഹാജിയും (48) സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ചേളക്കുന്നന്‍ ഉമ്മര്‍ കോയ എന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മര്‍ കോയയുടെ പരുക്ക് ഗുരുതരമല്ല. അഷ്‌റഫ് ഹാജി ചെമ്മാട് യൂനാനി ചികിത്സാ സ്ഥാപനം നടത്തിവരികയാണ്. മരിച്ച സലാം മിര്‍ബാത്തില്‍ ഹോട്ടല്‍ വ്യവസായിയായിരുന്നു. കുണ്ടില്‍ ഹസൈനാര്‍, ഇല്ലിക്കല്‍ അശ്റഫ് ഹാജി, ചേളക്കുന്നന്‍ ഉമ്മര്‍ കോയ എന്നിവരാണ് കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നെത്തിയത്.
ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ചൊവ്വാഴ്ച മൃതദേഹം നാട്ടിലേക്കയക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സലാലയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.