പ്രവാസി ബുള്ളറ്റിന്‍ ജില്ലാ ബ്യൂറോ
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം ചൂണ്ടിക്കാട്ടി കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മുന്‍ അംഗം ആര്‍.എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ലോകായുക്തയും ഉപയോകായുക്തയും തമ്മില്‍ അഭിപ്രായ വ്യത്യാസം. ഇതേ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ലോകായുക്തയുടെ മൂന്നംഗ ബഞ്ചിലേക്ക് മാറ്റി.
ലോകായുക്ത ജസ്റ്റിസ് പയസ്.C.കുര്യാക്കോസ്, ഹര്‍ജിലെ ആരോപണങ്ങളായ അധികാര ദുര്‍വിനിയോഗം ,സ്വജനപക്ഷപാതം, പൊതുമുതല്‍ ദുര്‍വിനിയോഗം എന്നിവയുടെ പരിധിയില്‍ വരുമെന്ന് അഭിപ്രായപ്പെട്ടു.
എന്നാല്‍ ഉപലോകായുക്ത ജസ്റ്റിസ് A K ബഷീര്‍ ഈ ഫണ്ടിന്റെ ഉപയോഗം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാകയാല്‍ ലോകായുക്ത നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് അഭിപ്രായപ്പെട്ടു.
അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഹര്‍ജി ഇവരെക്കൂടാതെ ജസ്റ്റിസ് K P ബാലചന്ദ്രന്‍ കൂടി ഉള്‍പ്പെടുന്ന മൂന്നംഗ ബഞ്ചിന്റെ പരിഗണനക്ക് വിട്ടു.
കേസ്സില്‍ ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍, സര്‍ക്കാരിനു വേണ്ടി ലോകായുക്തയുടെ നോട്ടീസ് കൈപ്പറ്റിയതായി അംഗീകരിച്ച ശേഷമാണ് സര്‍ക്കാരിന്റെ ഭാഗം വിശദീകരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി രൂപീകരിച്ചിട്ടുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റ് അലോക്കേഷന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ബോധിപ്പിച്ചു.
എന്നാല്‍ ഈ ഫണ്ട് മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്തല്ലാത്തതിനാല്‍ ചട്ടപ്രകാരമല്ലാതെ വിനിയോഗിക്കാനാവില്ലെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വ. ജോര്‍ജ്ജ് പൂന്തോട്ടം വാദിച്ചു.
അന്തരിച്ച NCP നേതാവ് ഉഴവൂര്‍ വിജയന്‍, മുന്‍ MLA രാമചന്ദ്രന്‍ നായര്‍, കൊടിയേരി ബാലകൃഷ്ണന് അകമ്പടി പോയ പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും ക്രമവിരുദ്ധമായി വന്‍ തുകകള്‍ അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.