പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നിന്ന് രണ്ട് എംപിമാരാണ് നിലവിലുള്ളത്. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശും പത്തനംതിട്ട എംപി ആന്റോ ആന്റണിയും. ഇവരുടെ രണ്ടു പേരുടെയും ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഏഴു വീതം 14 നിയമസഭാ മണ്ഡലങ്ങള്‍ ആണുള്ളത്. 14 ഇടത്തും കോണ്‍ഗ്രസ് തോറ്റു തൊപ്പിയിട്ടു. ഇതോടെ രൂക്ഷ വിമര്‍ശനമാണ് പ്രവര്‍ത്തകരില്‍ നിന്നും വോട്ടര്‍മാരില്‍ നിന്നുമുയരുന്നത്. ആന്റോയ്ക്ക് പത്തനംതിട്ടയിലെ പ്രവര്‍ത്തകര്‍ ചാര്‍ത്തി കൊടുത്തിട്ടുള്ള വിശേഷണം ഫോണ്‍ എടുക്കാത്ത എംപി എന്നുള്ളതാണ്. കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മരിച്ച ഐഎന്‍ടിയുസി പ്രവര്‍ത്തകന്റെ മൃതദേഹം അവിടെ സംസ്‌കരിക്കുന്നതിന് സഹായിക്കാന്‍ വേണ്ടി എംപിയെ വിളിച്ചു മടുത്തു. ഫോണ്‍ എടുത്തില്ല. ആലപ്പുഴയിലെ ചില നല്ല മനുഷ്യരുടെ സഹായത്തോടെ മൃതദേഹം അവിടെ സംസ്‌കരിച്ചു. സഹികെട്ട അടൂരിലെ കോണ്‍ഗ്രസുകാര്‍ എംപിക്കെതിരേ സൈബര്‍ പ്രചാരണവും അഴിച്ചു വിട്ടു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ 44,243 ഉം ആറ്റിങ്ങലില്‍ 38247 ഉം വോട്ടിന്റെ ഭൂരിപക്ഷം
വീതമാണ് ഇവര്‍ക്ക് ലഭിച്ചത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല,ആറന്മുള,അടൂര്‍, കോന്നി, റാന്നി, കോട്ടയം ജില്ലയില്‍ നിന്നുള്ള പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലും ഇത്തവണ എല്‍ഡിഎഫാണ് വിജയിച്ചത്. 2016 ല്‍ കോന്നി, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങള്‍ യുഡിഎഫിന് ഒപ്പമായിരുന്നു. ജോസ് കെ മാണിക്ക് ഒപ്പം കാഞ്ഞിരപ്പള്ളി എംഎല്‍എ പ്രഫ. എന്‍. ജയരാജ് യുഡിഎഫ് വിട്ടു. ഉപ തെരഞ്ഞെടുപ്പിലൂടെ കോന്നിയും കൈവിട്ടിരുന്നു.
ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിട്ട് സീറ്റുകള്‍ എല്ലാം
എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അരുവിക്കര നഷ്ടപ്പെട്ടതാണ് ഏറെ വിനയാകുന്നത്. വോട്ടെണ്ണലില്‍ അവസാനം വരെ ഇവിടെ കെഎസ് ശബരീനാഥന്‍ വിജയ സാധ്യത ഉയര്‍ത്തിയെങ്കിലും പരാജയപ്പെട്ടു. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട എന്നിവയാണ് ഈ ലോക്സഭാ മണ്ഡലത്തിലെ ഇതര നിയമസഭാ മണ്ഡലങ്ങള്‍. കോന്നി സീറ്റ്
പ്രസ്റ്റീജായി ഏറ്റെടുത്ത അടൂര്‍ പ്രകാശിന് ഇവിടുത്തെ പരാജയവും കനത്ത
പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളിലുമുള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളുടെ ചുമതല അതാത് ലോക്സഭാംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.ഇതനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ഇവര്‍ നടത്തേണ്ടിയിരുന്നത്.
ഇടതുപക്ഷ ലോക്സഭാംഗം ഉള്ള ആലപ്പുഴയില്‍ പോലും ഒരു സീറ്റ് യുഡിഎഫിന് ലഭിച്ചു.മറ്റിടങ്ങളിലും എതാണ്ട് ഇത്തരത്തിലുള്ള വിജയം
ഉണ്ടായപ്പോള്‍ പത്തനംതിട്ട ,ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് പിന്നാക്കം
പോയത്. മൊത്തത്തില്‍ യുഡിഎഫിന് ക്ഷീണമാണ് ഉണ്ടായതെങ്കിലും ഈ രണ്ടു ലോക്സഭാ അംഗങ്ങളും തങ്ങളുടെ ഭാഗം പാര്‍ട്ടിയിലും വോട്ടര്‍മാര്‍ക്ക് മുന്നിലും വിശദീകരിക്കേണ്ടി വരും.
അടൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കമറുദ്ദീന്റെ വാട്സാപ്പ് കുറിപ്പ് ഇങ്ങനെ:
എം പിയായാല്‍ ഇങ്ങനെ വേണം
കഴിഞ്ഞ ദിവസം , പഴകുളം മണ്ഡലത്തിലെ തെങ്ങിനാല്‍ പ്രദേശത്തുള്ള INTUC പ്രവര്‍ത്തകനായ മോഹനന്‍ കോവിഡ് മൂലം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടു. വിവരം അറിഞ്ഞയുടന്‍ നമ്മുടെ ബൂത്ത് പ്രസിഡന്റ് മധു കൊല്ലന്റെയ്യം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനന്ദു ബാലന്‍, അനില്‍ തെങ്ങിനാല്‍, മുതലായവരെ മരണ വിവരം അറിയിക്കുകയും മരണാനന്തര ക്രിയകള്‍ക്കുള്ള സഹായങ്ങളില്‍ വ്യാപൃതരാവുകയും ചെയ്തു.
എന്നാല്‍ തെങ്ങിനാലില്‍ മോഹനന് 3 സെന്റ് സ്ഥലം മാത്രമെ സ്വന്തമായിട്ടുള്ളു. മാത്രമല്ല കോളനിയായതിനാല്‍ അയല്‍ക്കാര്‍ക്കും ബുദ്ധിമുട്ട് വരാത്ത തരത്തില്‍ മൃതദേഹം ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യുന്നതിന് ബന്ധുക്കള്‍ തീരുമാനിക്കുന്നു. അതനുസരിച്ച് പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും ഒരു NOC ആലപ്പുഴ ജില്ല കളക്ട്രേറ്റിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ എത്തി അവര്‍ വഴി മുന്‍സിപ്പല്‍ ഓഫീസിലും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും ബോധ്യം വന്നെങ്കില്‍ മാത്രമെ ശവദാഹം നടക്കു. മോഹനന്റെ ബന്ധുക്കള്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ മണിക്കൂറുകളോളം കാത്തു നിന്നിട്ടും നടപടികളൊന്നുമായില്ല. ഈ വിവരമറിഞ്ഞ മധു കൊല്ലന്റെയ്യം എന്നെ വിളിക്കുന്നു. ഉടന്‍ തന്നെ ഞാന്‍ നമ്മുടെ എംപിയെ വിളിക്കുന്നു. സാധാരണ എന്താണൊ സംഭവിക്കുന്നത് അതുപോലെ സംഭവിക്കുന്നു. ഫോണെടുത്താലല്ലെ വിവരം അറിയാന്‍ കഴിയു . ഫോണെടുത്തില്ലെങ്കില്‍ കുഴപ്പമില്ലല്ലൊ?
ഉടന്‍ നമ്മുടെ ജില്ലയുടെ ചാര്‍ജ് ഉണ്ടായിരുന്ന KPCC ജനറല്‍ സെക്രട്ടറി AA ഷുക്കൂര്‍ സാഹിബിനെ വിളിച്ചു. ഫോണെടുത്തില്ല. കുറ്റം പറയരുതല്ലൊ. അരമണിക്കൂര്‍ കഴിഞ്ഞ് അദ്ദേഹം തിരികെ വിളിക്കുന്നു. സഹായ വാഗ്ദാനം നല്‍കുന്നു. പക്ഷെ ഈ അരമണിക്കൂറിനുള്ളില്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA യുടെ മുന്‍ PA ശ്രീ കോശിമാണിയേയും Dtd. തഹസില്‍ദാര്‍ ശ്രീ ഷാജഹാനെയും ഞാന്‍ സഹായത്തിനായി വിളിക്കുകയും കോശി മാണി ജില്ല DM ലെ എബ്രഹാം സാറിനെയും ആലപ്പുഴ കളക്ട്രേറ്റിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിംഗിലെ ഡെപ്യൂട്ടി കളക്ടര്‍ ശ്രീ ഷൈജു സാറിനെയും ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ തേടുകയും ഡെപ്യൂട്ടി കളക്ടര്‍ ഇടപെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തു. എന്നാല്‍ ഈ സമയം വരെയും നമ്മുടെ എം.പി തിരിച്ചു വിളിക്കുകയൊ വിവരം ഒന്നന്വേഷിക്കുകയൊ ചെയ്തില്ല.
എംപിയായാല്‍ ഇങ്ങനെ വേണം
ഒരു മണ്ഡലം പ്രസിഡന്റിന് ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണ പ്രവര്‍ത്തകന്റെ അവസ്ഥ