നിക്ഷേപം വകമാറ്റി: പത്തനംതിട്ട ജില്ലയില്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനം കൂടി തകര്‍ച്ചയിലേക്ക്..

18 second read

പത്തനംതിട്ട: കോന്നി വകയാറിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയും പാഠമായില്ല. ജില്ലയില്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനം കൂടി തകര്‍ച്ച അഭിമുഖീകരിക്കുന്നതായി സൂചന. ഇതു സംബന്ധിച്ച് ഇന്റലിജന്‍സും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. സ്ഥിതി അതീവ ഗുരുതരമാണെന്നാണ്ഇവര്‍ക്ക് കിട്ടിയ വിവരമെന്നാണ് അറിയുന്നത്.രാഷ്ട്രീയ സാമുദായിക മേഖലകളില്‍ കാര്യമായ സ്വാധീനമുള്ളയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഉന്നത രാഷ്ട്രീയ ബന്ധം കാരണം ഇതു രഹസ്യമാക്കി വച്ചിരിക്കുകയാണ്. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ചില ജീവനക്കാര്‍ ജോലി വിട്ടു പോയിക്കഴിഞ്ഞു. നിക്ഷേപകരില്‍ നിന്നും സ്ഥിരനിക്ഷേപമായി വാങ്ങിയ വന്‍ തുകകള്‍ റിയല്‍ എസ്റ്റേറ്റിലും വിദ്യാഭ്യാസ, വ്യവസായമേഖലയിലും സ്ഥാപനങ്ങളിലും ഉടമ നിക്ഷേപിച്ചിരുന്നു. കോവിഡ് വന്നതോടെ സാമ്പത്തിക-റിയല്‍ എസ്റ്റേറ്റ് ബിസിനസ് മേഖലകള്‍ തകര്‍ന്നു. വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാണ്. ഇതോടെ നിക്ഷേപകര്‍ക്ക് പലിശ നല്‍കാന്‍ പോലും കഴിയാതെ വന്നിരിക്കുകയാണ്.

ബാങ്കിന്റെ തകര്‍ച്ച ഒഴിവാക്കാന്‍ ഉടമ ചെന്നൈ കേന്ദ്രീകരിച്ചുള്ള മാര്‍വാഡികളില്‍ നിന്ന് വായ്പ എടുക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. 500 കോടിയാണ് വായ്പയായി ചോദിച്ചിട്ടുള്ളതത്രേ. ഇത്ര വലിയ തുക ആയതിനാല്‍ അതിന് തക്കതായ ഈടും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 750 കോടിയുടെ ബോണ്ട് ആണ് മാര്‍വാഡി ആവശ്യപ്പെട്ടിരിക്കുന്നത്.

പല ബ്രാഞ്ചുകളിലും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് നിക്ഷേപം തിരിച്ചു ചോദിച്ച് എത്തിയവരെ നല്ല വാക്ക് പറഞ്ഞ് പിടിച്ചു നിര്‍ത്തിയിരിക്കുകയാണെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമുദായിക മേഖലയില്‍ വലിയ വഴിത്തിരിവിനാകും സ്ഥാപനത്തിന്റെ തകര്‍ച്ച കാരണമാകുക. കേരളാ രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി ഇതു മാറും.

വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് രാജ്യത്തുട നീളം ശാഖകളുമായി 3000 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. ഇതു സംബന്ധിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉടമകള്‍ ഇപ്പോഴും തടവിലാണ്. ഇവരുടെ സ്വത്തു വകകള്‍ ജപ്തി ചെയ്തും ലേലം ചെയ്തുനിക്ഷേപകരുടെ പണം തിരികെ നല്‍കാനുള്ള നീക്കം നടക്കുകയാണ്. പോപ്പുലര്‍ തകര്‍ന്ന വിവരം പുറത്തു വന്നപ്പോള്‍ തന്നെ പലരും തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്നതിന് വേണ്ടി ഇപ്പോള്‍ പ്രതിസന്ധിയിലായ ബാങ്കിനെ സമീപിച്ചിരുന്നു. അന്നും ഈ ബാങ്കിന് പ്രതിസന്ധി നിലനിന്നിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. പരസ്യം നല്‍കുന്ന ബന്ധം ഉപയോഗിച്ച് ഉടമ ഇത്തരം വാര്‍ത്തകള്‍ക്ക് തടയിടുകയായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…