വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

16 second read

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പിന്തുണയുമായി രംഗത്തു വന്നു. ഗണക മഹാസഭ, അയ്യങ്കാളി പുലയര്‍ മഹാസഭ, വീരശൈവ സംയുക്ത സമിതി, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി എന്നിവയുടെ നേതാക്കളാണ് സമുദായത്തിന്റെ പിന്തുണ അറിയിച്ച് കത്ത് നല്‍കിയത്. തൊട്ടുപിന്നാലെ സമുദായ വോട്ടുകള്‍ ഉറപ്പിക്കാന്‍ ഇവര്‍ ഭവന സന്ദര്‍ശനവും ആരംഭിച്ചു.

സമുദായത്തിന്റെ ആവശ്യങ്ങള്‍ പിന്തുണക്കുന്നവരെ സഹായിക്കുമെന്ന് എന്‍ഡിഎയ്ക്ക്് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു നല്‍കിയ കത്തില്‍ ഗണക മഹാസഭ വ്യക്തമാക്കി. കോന്നിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ വിജയിപ്പിക്കുന്നതാണ് ഉത്തമം. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സംയുക്ത യോഗം നന്ദി അറിയിച്ചു.

മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് പിസി സോമന്‍, കോന്നി താലൂക്ക് പ്രസിഡന്റ് എം വി വിജയകുമാര്‍ എന്നിവരൊപ്പിട്ട കത്താണ് നല്‍കിയത്. മാന്നാര്‍ സുരേഷ്, വിജയന്‍ ജോത്സ്യന്‍ അതമ്പുംകുളം, സുധാ വിജയന്‍, കെ ജി രാജമ്മ എന്നിവര്‍ പിന്തുണ പ്രഖ്യാപിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

അയ്യങ്കാളി പുലയര്‍ മഹാസഭയുടെ പിന്തുണ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോന്നി എന്‍ഡിഎ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ സംസ്ഥാന ഭാരവാഹികള്‍ സന്ദര്‍ശിച്ചാണ് പിന്തുണ വാഗ്ദാനം ചെയ്തത്. മാറി മാറി ഭരിക്കുന്ന ഇടതു വലതു മുന്നണികള്‍ അധിസ്ഥിത ജനവിഭാഗങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ദളിത് വിഭാഗങ്ങളാക്കു നല്‍കിയ സാമൂഹിക സാമ്പത്തിക സഹായങ്ങള്‍ അവര്‍ക്കു ലഭിക്കാതിരിക്കുന്നതിന് കേരളത്തിലെ ഭരണ സംവിധാനങ്ങള്‍ ശ്രമിച്ചു. അതിനാല്‍ എന്‍ഡിഎ മുന്നണി കേരളത്തിലും അധികാരത്തില്‍ വരണമെന്നാണ് അയ്യങ്കാളി പുലയര്‍ മഹാ സഭ ആവശ്യപ്പെടുന്നതെന്ന് നേതാക്കാള്‍ പറഞ്ഞു.

ശബരിമല അടഞ്ഞ അധ്യായമല്ലെന്ന് വീര ശൈവ സംയുക്ത സമിതി പ്രസ്താവിച്ചു. ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ തച്ചു തകര്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാരിന്റെ നടപടി ഇന്നും വിശ്വാസ സമൂഹത്തിന്റെ മനസില്‍ മുറിവായി കിടക്കുന്നു. ഹൈന്ദവ ആചാരങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പോരാടിയ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് കോന്നിയില്‍ വീര ശൈവ സംയുക്ത സമിതി സമ്പൂര്‍ണ പിന്തുണ നല്‍കും. വീര ശൈവ സമൂഹത്തോട് നീതിപൂര്‍ണമായ നിലപാട് കൈക്കൊണ്ട മറ്റ് എന്‍ഡിഎ സ്ഥാനാര്‍ഥികളെയും പിന്തുണക്കും.

സമുദായാചാര്യനായ ബസവേശ്വരന്റെ പേരില്‍ പഠന കേന്ദ്രം സ്ഥാപിക്കുക, ബസവേശ്വരന്റെ ജന്മദിനം നിയന്ത്രിത അവധിയായി പ്രഖ്യാപിക്കുക, കേന്ദ്ര സര്‍വകലാ ശാലകളില്‍ ബസവേശ്വര ചെയര്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്തു. അനുഭാവ പൂര്‍ണമായ നിലപാടാണ് അവരുടേത്.

വീരശൈവ സംയുക്ത വേദി സംസ്ഥാന നേതൃ യോഗമാണ് കോന്നി മണ്ഡലത്തില്‍ കെ സുരേന്ദ്രനെ പിന്തുണക്കണമെന്ന തീരുമാനം എടുത്തത്. യോഗത്തില്‍ ശശി തട്ടാരമ്പലം അധ്യക്ഷത വഹിച്ചു. വീരശൈവ സഭാ നേതാവും ഓബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്ട്രടറിയുമായ അഡ്വ: എ വി അരുണ്‍ പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. കെ ശിവന്‍, മഹേഷ് ശാസ്താംകോട്ട, എസ് ആര്‍ അശോക് കുമാര്‍ മാവേലിക്കര, ഗിരീഷ് കുമാര്‍ പോരുവഴി, അര്‍ജുന്‍ ചെട്ടികുളങ്ങര, അരുണ്‍ ചാങ്ങയിന്‍കാവ്, പ്രസാദ് ബാലാജി തട്ടാരമ്പലം, ശ്യാമള കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിശ്വകര്‍മ സര്‍വ്വീസ് സൊസൈറ്റി കോന്നി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പിന്തുണക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പിന്തുണ അറിയിക്കുന്ന ഔദ്യോഗിക കത്ത് കോന്നി തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ഭാരവാഹികള്‍ നേരിട്ടെത്തിയാണ് നല്‍കിയത്. തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ഇവര്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വിഎസ്എസ് ആസ്ഥാനത്തു നടന്ന താലൂക്ക് ഉപരി ഭാരവാഹികളുടെ യോഗം ചേര്‍ന്ന് രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കുകയും കേരളം മുഴുവനും എന്‍ഡിഎ സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച തീരുമാനം എല്ലാ മണ്ഡലങ്ങളിലും ഉള്‍പ്പെട്ട ശാഖകളിലേക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി മുന്നോട്ടു വച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അനുഭാവം പൂര്‍വം പരിഗണിച്ചതുകൊണ്ടാണ് എന്‍ഡിഎയെ സംസ്ഥാന വ്യാപകമായി പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് ചെയര്‍മാന്‍ ബി. രാധാകൃഷ്ണന്‍ അറിയിച്ചു. ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പുനഃ പരിശോധന, വിശ്വ കര്‍മ്മ ഗുരുകുലം, പരമ്പരാഗത തൊഴില്‍ വിഞ്ജാന കേന്ദ്രം, വിശ്വകര്‍മദിനം തൊഴില്‍ ദിനമായി പ്രഖ്യാപിച്ച് പൊതു അവധിയാക്കുക, തുടങ്ങി 20 ഇന ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.

വിശ്വകര്‍മ്മ സമുദായം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണ്ണയിക്കുമെന്നും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമെന്നും വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാധാകൃഷ്ണന്‍ പറഞ്ഞു. സൊസൈറ്റി പത്തനംതിട്ട ജില്ലാ
തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഹിന്ദു ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വിശ്വകര്‍മ്മ സമുദായം കാലങ്ങളായി ഭരണാധികാരികളില്‍ നിന്നും കടുത്ത അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. പിന്നാക്ക വിഭാഗമായ ഈ സമുദായത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല. ദേവസ്വം
ബോര്‍ഡ് നിയമനത്തില്‍ മുന്നോക്കസമുദായങ്ങള്‍ക്ക് അധിക സംവരണം പ്രഖ്യാപിച്ചപ്പോള്‍ വിശ്വാസവും ആചാരങ്ങളും സമ്മേളിക്കുന്ന ക്ഷേത്രങ്ങളുടെ ശില്പകളായ വിശ്വകര്‍മ്മജരെ തീര്‍ത്തും അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിശ്വകര്‍മ്മജരെ അവഗണിക്കുന്ന കാര്യത്തില്‍ ഇടത്പക്ഷവും വലത്പക്ഷവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് സമുദായത്തിന് ബോധ്യമായി. വി.എസ്.എസ് മുമ്പോട്ട് വച്ചിട്ടുള്ള എല്ലാ ആവശ്യ
ങ്ങളും പ്രടകന പത്രികയില്‍ ഉള്‍പ്പെടുത്തുകയും കേന്ദ്രസഹായമുള്‍
പ്പെടെ ലഭ്യമാക്കാമെന്നും ബി.ജെ.പി നേതൃത്വം ഉറപ്പ് നല്കിയതിന്റെയും അടിസ്ഥാനത്തിലാണ് ഇരുമുന്നണികള്‍ക്കും ശക്തമായ താക്കീത് നല്കിക്കൊണ്ട് നിയമസഭാതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

സഖാക്കളേ…നിങ്ങള്‍ എന്റെ ചോര കുടിച്ചു കൊള്ളൂ: എന്റെ കുഞ്ഞിനെയും കുടുംബത്തെയും വെറുതേ വീടൂ: പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്‍

അടൂര്‍: പരാജയഭീതി ബാധിച്ച് എല്‍ഡിഎഫുകാരുടെ രൂക്ഷമായ സൈബര്‍ ക്വട്ടേഷനില്‍ തകരുകയാണ് അടൂരിലെ…