നാട്ടില്‍ പോകാനുള്ള മലയാളികളുടെ കാത്തിരിപ്പ് നീളും

17 second read

ലണ്ടന്‍: രാജ്യാന്തര പാസഞ്ചര്‍ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി. നേരത്തെ മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്കാണ് ഏപ്രില്‍ 30 വരെ ഒരു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാര്‍ നിലവിലുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടരും. കാര്‍ഗോ വിമാനങ്ങള്‍ക്കും സ്‌പെഷല്‍ പെര്‍മിറ്റ് സര്‍വീസുകള്‍ക്കും വിലക്കു ബാധകമാകില്ല.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 25നായിരുന്നു കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ രാജ്യാന്തര പാസഞ്ചര്‍ സര്‍വീസുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് അവശ്യ യാത്രകള്‍ക്കായി വന്ദേഭാരത് മിഷന്റെ പ്രത്യേക സര്‍വീസുകളും തിരഞ്ഞെടുക്കപ്പെട്ട 18 രാജ്യങ്ങളിലേക്ക് എയര്‍ബബിള്‍ സംവിധാനവും ഏര്‍പ്പെടുത്തുകയായിരുന്നു.

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ബംഗ്ലദേശ്, മാലദ്വീപ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് എയര്‍ ബബിള്‍ സംവിധാനം നിലവിലുള്ളത്. ബ്രിട്ടനില്‍ നിന്നും വന്ദേഭാരത് മിഷനില്‍ പെടുത്തി ഒരുഘട്ടത്തില്‍ കൊച്ചി ഉള്‍പ്പെടെ ഒന്‍പതു നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസ് ആരംഭിച്ചെങ്കിലും പിന്നീടിത് മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ നഗരങ്ങളിലേക്കു മാത്രമായി ചുരുക്കി. ഏപ്രില്‍ 30 വരെ ഈ സ്ഥിതി തന്നെ തുടരും. കൊച്ചിയിലേക്കു നേരിട്ടുള്ള സര്‍വീസിനും മിഡില്‍ ഈസ്റ്റ് വഴി കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് സര്‍വീസുകള്‍ക്കും ഇനിയും ബ്രിട്ടനിലെ മലയാളികള്‍ ഏറെ കാത്തിരിക്കണമെന്നു ചുരുക്കം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…