ലക്നൗ: സ്ഫോടക വസ്തുക്കളുമായി യുപി പൊലീസിന്റെ പിടിയിലായ പത്തനംതിട്ട പന്തളം ചേരിക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദ് ബദറുദ്ദീ(33)നെ ചുറ്റിപ്പറ്റി ദുരൂഹതകള്‍ ഏറെ. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അന്‍ഷാദിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞയാഴ്ച ഭാര്യ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബിഹാറിലേക്ക് പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇതും സംശയത്തിന് ഇട നല്‍കുന്നു. അന്‍ഷാദ് യുപി പൊലീസിന്റെ പിടിയിലായ വിവരം അറിഞ്ഞാണോ ഇങ്ങനെ ഒരു പരാതി എന്നാണ് സംശയിക്കുന്നത്. വസന്തപഞ്ചമി ആഘോഷങ്ങള്‍ക്കിടെ സ്ഫോടനത്തിന് പദ്ധതിയിട്ടതിനാണ് അന്‍ഷാദിനെയും സുഹൃത്ത് കോഴിക്കോട് സ്വദേശി ഫിറോസ് ഖാനെയും യുപി പൊലീസിന്റെ പ്രത്യേക സംഘം ഇന്നലെ പിടികൂടിയത്. ഡിറ്റോണറേറ്ററുകള്‍, പിസ്റ്റള്‍, പെന്‍ഡ്രൈവ് എന്നിവയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. കഴിഞ്ഞ 11 ന് ട്രെയിന്‍ മാര്‍ഗം യുപിയിലെത്തിയ ഇവരെ കുക്റ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം നിന്നാണ് അറസ്റ്റ് ചെയ്തത്.
നാട്ടില്‍ വന്നും പോയുമിരുന്നയാളാണ് അന്‍ഷാദ്. വടക്കന്‍ ജില്ലകളില്‍ ആശാരിപ്പണിയായിരുന്നു അന്‍ഷാദിനെന്ന് മാത്രമാണ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയാവുന്നത്. ഏറ്റവുമൊടുവിലായി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് നാട്ടിലെത്തിയത്. പന്തളം നഗരസഭ 31-ാം വാര്‍ഡിലെ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വേണ്ടി വീടു കയറി ഇറങ്ങിയുള്ള പ്രവര്‍ത്തനമാണ് അന്‍ഷാദ് നടത്തിയിരുന്നത്. 215 വോട്ടാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് വരികയും ചെയ്തു. ഇതിന് പിന്നില്‍ അന്‍ഷാദിന്റെ കഠിനപ്രയത്നം തന്നെയുണ്ടായിരുന്നു. എസ്ഡിപിഐ ശാക്തീകരണ വിഭാഗം കേന്ദ്ര കമ്മറ്റിയംഗമായിരുന്നു. കുറേ നാളായി ഇയാളെ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ ഒപ്പം പിടിയിലായഫിറോസ്ഖാനുമായി ചേര്‍ന്ന് ചേരിക്കലില്‍ 10 സെന്റ് സ്ഥലം അന്‍ഷാദ് വാങ്ങിയിരുന്നു.
അന്‍ഷാദ് ആശാരിപ്പണി ചെയ്തത് ഒരു മറയ്ക്ക് വേണ്ടിയാണെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം. ഹിന്ദുക്കള്‍ ചെയ്യുന്ന ഒരു തൊഴില്‍ പഠിച്ച് അവര്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തനം നടത്തിയാല്‍ ആരും സംശയിക്കില്ലെന്നാണ് ഇയാള്‍ കരുതിയിരുന്നത്. നാട്ടില്‍ ഇയാള്‍ക്കുള്ള ബന്ധങ്ങളെ കുറിച്ച് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചും ഐബിയും അന്വേഷണം തുടങ്ങി കഴിഞ്ഞു.