ദുബായ് :’ഞാന്‍ ഡീഗോ എന്നാണ് വിളിച്ചിരുന്നത്. സുലീ എന്ന് എന്നെയും. അറുപതാം പിറന്നാളിന് ഒക്ടോബര്‍ 30ന് രാത്രി വിഡിയോ കോള്‍ ചെയ്തപ്പോഴും ഡീഗോ ഏറെ സന്തോഷവാനായിരുന്നു. ഐ മിസ് യൂ സുലി എന്നു പറഞ്ഞാണ് ഫോണ്‍ വച്ചത്. കഴിഞ്ഞദിവസം മരണവിവരം അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മൂത്ത മകള്‍ ജനീനയെ (ഫുട്‌ബോള്‍ താരം അഗീറോയുടെ ഭാര്യ) വാട്‌സാപില്‍ ബന്ധപ്പെട്ട് സത്യമാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഇനി ഇതുപോലൊരു മനുഷ്യനെ കാണാന്‍ കഴിയില്ല. അതുപോലൊരു ജീവിതവും എനിക്കുണ്ടാവില്ല. എന്റെ എല്ലാ സൌഭാഗ്യങ്ങള്‍ക്കും കാരണം ഡീഗോയാണ്. എനിക്ക് വീട് വയ്ക്കാനുള്‍പ്പെടെ സഹായം ചെയ്തത് എങ്ങനെ മറക്കും’-മലപ്പുറം താനൂര്‍ അയ്യായ നെല്ലിശേരി സുലൈമാന്‍ (36) നെടുവീര്‍പ്പോടെ പറഞ്ഞു.
ഫുട്‌ബോളിന്റെ ദൈവത്തെ എട്ടുവര്‍ഷം സുരക്ഷിതനായി കൊണ്ടു നടന്ന ഡ്രൈവര്‍ സുലൈമാന്‍ അപൂര്‍വമായ സ്‌നേഹബന്ധത്തെക്കുറിച്ച്, അത്ഭുതപ്പെടുത്തിയ നിമിഷങ്ങളെക്കുറിച്ച് മനസ്സ് തുറന്നു. മറഡോണ കോച്ചായിരുന്ന ദുബായ് അല്‍ വാസല്‍ ക്ലബിലെ ഡ്രൈവറായിരുന്നു സുലൈമാന്‍. ക്ലബുമായി കരാര്‍ റദ്ദാക്കി മടങ്ങിയ മറഡോണ പിന്നീട് ദുബായ് സ്‌പോര്‍ട്‌സ് അംബാസഡറായി തിരികെ എത്തിയപ്പോഴും സുലൈമാനെ ഡ്രൈവറായി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
‘2011 ഓഗസ്റ്റ് 11ന് ഡീഗോയെ ദുബായ് വിമാനത്താവളത്തില്‍ നിന്ന് ജുമൈറയിലെ ഹോട്ടലില്‍ എത്തിച്ചതു മുതലാണ് ബന്ധം തുടങ്ങിയത്. ആദ്യ ദിവസമൊന്നും കാര്യമായി മിണ്ടിയില്ല. ഹോട്ടിലില്‍ നിന്ന് പിന്നീട് ജുമൈറയിലെ വില്ലയിലേക്കു താമസം മാറി. ഡീഗോയ്ക്ക് സ്പാനിഷും എനിക്ക് മുറി ഇംഗ്ലീഷുമല്ലാതെ അറിയില്ല. പക്ഷേ, ക്രമേണ ഞങ്ങള്‍ പറയുന്നത് പരസ്പരം മനസ്സിലായി. ഈജിപ്തുകാരനായ ദ്വിഭാഷിയെ വലിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രം വിളിക്കുമായിരുന്നു. ഒരിക്കല്‍പോലും ദേഷ്യപ്പെട്ടിട്ടില്ല. കടയില്‍ നിന്ന് വാങ്ങേണ്ട സാധനങ്ങളുടെ പടം ഗൂഗിളില്‍ പരതി കാണിച്ചു തരുമായിരുന്നു. ചോക്ലേറ്റ് പ്രിയനായിരുന്നു. ഹവാന ചുരുട്ടും വേണം. യാത്രയില്‍ ഇടയ്ക്കിടെ ബിയര്‍ നുണയും. ബീഫും ചിക്കനും മല്‍സ്യവും ഇഷ്ടമായിരുന്നു.