അര്‍ജന്റീനയിലെ ലാനസിലുള്ള ഒരു ചെറ്റക്കുടിലില്‍നിന്ന് ഉയര്‍ന്നുവന്ന ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയ്ക്ക് ഇന്ന് 60-ാം ജന്മദിനം. അര്‍ജന്റീനയിലെ വില്ല ഫിയോറിറ്റോയില്‍ ചേരിപ്രദേശത്ത് ഷര്‍ട്ടില്ലാതെ, നഗ്‌നപാദനായി പന്തുതട്ടിയും ദാരിദ്ര്യത്തോടു പൊരുതിയും വളര്‍ന്ന മറഡോണ, പെലെയ്‌ക്കൊപ്പം മറ്റൊരു ഫുട്‌ബോള്‍ ചക്രവര്‍ത്തിയായത് സമാനതകളധികമില്ലാത്ത ചരിത്രമാണ്. മൂന്നാം വയസ്സില്‍ ഭക്ഷണപ്പൊതി സമ്മാനമായി പ്രതീക്ഷിച്ച് കാത്തിരുന്ന കൊച്ച് മറഡോണയ്ക്കു ലഭിച്ച ഒരു സമ്മാനമാണ് ചരിത്രപ്പിറവിക്ക് നിമിത്തമായത്. അതൊരു പന്തായിരുന്നു.
ഏഴു സഹോദരങ്ങള്‍ക്കൊപ്പം ഒരു മുറിയില്‍ കഴിയേണ്ടിവന്ന മറഡോണയ്ക്കു പക്ഷേ, കായികലോകം കരുതിവച്ചത് വിലമതിക്കാനാവാത്ത രാജപദവി. ഫുട്‌ബോളിലെ മുടിചൂടാമന്നനായുള്ള വളര്‍ച്ചയ്ക്കിടെ 1986ല്‍ അദ്ദേഹം ഏറ്റുവാങ്ങിയ ലോകകിരീടത്തിന് സമാനതകളില്ല. അന്ന് ഫൈനലില്‍ പശ്ചിമ ജര്‍മനിയെ മാത്രമല്ല ആധുനിക ഫുട്‌ബോളിനെ തന്നെ കീഴടക്കിയാണ് മറഡോണ ചരിത്രം രചിച്ചത്.