തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. തൊട്ടുപിന്നാലെ വഞ്ചിയൂരിൽ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു. വൈകിട്ട് 5.30ന് മെഡിക്കൽ കോളജ് വിട്ട അദ്ദേഹം നടുവേദനയ്ക്ക് ചികിത്സ തേടി അതേ ആംബുലൻസിൽ ആയുർവേദ ആശുപത്രിയിലെത്തി. എത്ര ദിവസത്തെ ചികിത്സയെന്നു വ്യക്തമല്ല.
വെള്ളിയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ശിവശങ്കറിനെ ആദ്യം സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. കുഴപ്പമൊന്നും കണ്ടില്ലെങ്കിലും നടുവേദനയുണ്ടെന്നു പറഞ്ഞതിനാൽ ശനിയാഴ്ച മെഡിക്കൽ കോളജിലേക്കു മാറ്റി. ഓർത്തോ വിഭാഗത്തിൽ 2 തവണ എംആർഐ സ്‌കാൻ ചെയ്തു. നട്ടെല്ലിന്റെ ഡിസ്‌കിനുള്ള നേരിയ തകരാർ മുൻപേയുള്ളതാണെന്നു ഡോക്ടർമാർ വിലയിരുത്തി. ന്യൂറോ വിഭാഗം പരിശോധനയിലും കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ല. കിടത്തി ചികിത്സിക്കേണ്ട കാര്യമില്ലെന്നു മെഡിക്കൽ ബോർഡ് തീരുമാനിച്ചു.
വിദേശയാത്രകൾ, ഡോളർ കടത്ത് എന്നിവയെക്കുറിച്ച് ശിവശങ്കറിൽ നിന്നു നിർണായക ഉത്തരങ്ങൾ കിട്ടാനുണ്ട് എന്നാണു കസ്റ്റംസിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ വീട്ടിൽ നടന്നതായി സ്വപ്ന പറഞ്ഞ കൂടിക്കാഴ്ചയെക്കുറിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇഡി) എൻഐഎയ്ക്കും അറിയാനുള്ളത്.