തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ വർഷം നിലവിലുള്ള ഫീസിൽ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവായി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്കുംഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയർമാൻ കെ വി മനോജ്കുമാർ, അംഗങ്ങളായ കെ നസീർ, സി വിജയകുമാർ എന്നിവർ ഉൾപ്പെട്ട ഫുൾബഞ്ച് വ്യക്തമാക്കി.
മഞ്ചേരി എ.സി.ഇ പബ്ലിക് സ്‌കൂൾ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.
ജൂൺ, ജൂലൈ മാസങ്ങൾ ഒഴികെ സ്‌കൂൾ 500 രൂപ ഇളവ് നൽകിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓൺലൈൻ പഠനത്തിൽനിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. സമൂഹത്തിലെ എല്ലാ വിഭാഗവും കൊവിഡിനെത്തുടർന്ന് ഉളവായ പ്രത്യേക സാഹചര്യം നേരിടുമ്പോൾ ഫീസ് ഇളവ്അനുവദിക്കാനാവില്ലെന്ന സ്‌കൂൾ മാനേജ്‌മെന്റിന്റെ വാദം സ്വീകരിക്കാനാവില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നിലവിലുള്ളതിൽ 25 ശതമാനം കുറവ് ചെയ്ത് രക്ഷിതാക്കൾ ഫീസ് അടയ്ക്കണം. അങ്ങനെയുള്ള കുട്ടികൾക്ക് സ്‌കൂൾ അധികൃതർ വിദ്യാഭ്യാസ അവസരം നിഷേധിക്കരുതെന്നും ഇക്കാര്യം സി.ബി.എസ്.ഇ റീജിയനൽ ഡയറക്ടർ ഉറപ്പു വരുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കാൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവകാശമുണ്ടെങ്കിലും ഫീസിൽ 25 ശതമാനം എങ്കിലും ഇളവ് അനുവദിക്കേണ്ടത് പഠനം തടസ്സപ്പെടാതിരിക്കാൻ അനിവാര്യമാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വമേധയാ ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്.