ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും ഉണ്ടായി.
മരിച്ച പെണ്‍കുട്ടിയുടെ വീടിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാല്‍ അവിടേക്ക് ആള്‍ക്കൂട്ടമായി പോകാന്‍ സാധിക്കില്ല എന്നും പൊലീസ് പറഞ്ഞു. കൂടെയുള്ള പ്രവര്‍ത്തകരോട് തിരിച്ചു പോകാന്‍ പറയുമെന്നും തനിച്ച് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുമെന്നും രാഹുല്‍ വ്യക്തമാക്കി. തനിച്ച് പോകുന്നത് എങ്ങനെ നിരോധനാജ്ഞയുടെ ലംഘനമാകുമെന്നും അദ്ദേഹം പൊലീസിനോട് ചോദിച്ചു.
ഗ്രേറ്റര്‍ നോയിഡയില്‍ വച്ച് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനവ്യൂഹം പൊലീസ് തടഞ്ഞിരുന്നു. ഇതോടെ ഇരുവരും നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഹത്രാസില്‍നിന്ന് 142 കിലോമീറ്റര്‍ അകലെയാണിത്. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ നേതാക്കള്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കൊപ്പം റോഡിലൂടെ നടന്നു തുടങ്ങി.
പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും െപാലീസ് തടഞ്ഞിരുന്നു. വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആര്‍ക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്.
ദളിതരെ അടിച്ചമര്‍ത്താനുള്ള യുപി സര്‍ക്കാരിന്റെ ലജ്ജാകരമായ നീക്കമാണിതെന്നും ഇതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്നും ഹത്രാസിലേക്ക് യാത്ര പുറപ്പെടുന്നതിനു മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.