‘പീഡനത്തിനെന്ത് കോവിഡ്’ പാതിരാത്രിയില്‍ ആംബുലന്‍സില്‍ കോവിഡ് രോഗിയായ പത്തൊമ്പതുകാരിയെ പീഡിപ്പിച്ചു

18 second read

അടൂര്‍ : കോവിഡ് ചികില്‍സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ രോഗിയായ പത്തൊമ്പതുകാരിയെ ഡ്രൈവര്‍ ആംബുലന്‍സിലിട്ട് അതിക്രൂരമായി മാനഭംഗപ്പെടുത്തി. ഒരാളോടും പീഡന കഥ മിണ്ടിപ്പോകരുതെന്ന് പെണ്‍കുട്ടിയോട് ഭീഷണി മുഴക്കി പോയ പ്രതിയെ രായ്ക്കുരാമാനം പൊലീസ് പൊക്കി. വധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലി(29)നെയാണ് അടൂര്‍ എസ്ഐ ശ്രീജിത്ത് അടൂര്‍ ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കസ്റ്റഡിയിലെടുത്തത്. കായംകുളം പോലീസ് സ്റ്റേഷനിലടക്കം പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കൊടുംക്രിമിനലാണ് നൗഫല്‍.

പന്തളം അര്‍ച്ചന ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് കോവിഡ് പോസിറ്റീവായ രണ്ടു വനിതകളുമായി പോയ ഇയാള്‍ അവരില്‍ ഒരാളെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷം തിരികെ വരുമ്പോള്‍ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയ ശേഷമാണ് പത്തൊമ്പതുകാരിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തത്. തുടര്‍ന്ന് അവശനിലയിലായ യുവതിയെ പന്തളം അര്‍ച്ചന ആശുപത്രിക്ക് മുന്നില്‍ ഇറക്കി വിട്ട ശേഷം അടൂരിലേക്ക് പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ അവശത കണ്ട് അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. ആശുപത്രി അധികൃതര്‍ വിവരം അടൂര്‍ പൊലീസിന് കൈമാറി. എസ്ഐ ശ്രീജിത്ത് ജനറല്‍ ആശുപത്രി കോമ്പൗണ്ടിലെത്തുമ്പോള്‍ ആംബുലന്‍സും നൗഫലും അവിടെയുണ്ടായിരുന്നു. കൈയോടെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതിയുമായി തനിക്ക് അടുത്തു പരിചയം ഉണ്ടെന്നാണ് ഇയാള്‍ പൊലീസിന് കൊടുത്തിരിക്കുന്ന മൊഴി. യാഥാര്‍ഥ്യം അറിയണമെങ്കില്‍ യുവതിയുടെ മൊഴി എടുക്കണം. പെണ്‍കുട്ടി കോവിഡ് പോസിറ്റീവ് ആയതിനാല്‍ അതിനുള്ള നടപടി ക്രമം പാലിച്ച് വേണം മൊഴിയെടുക്കാന്‍.

അടൂര്‍ വടക്കടത്തുകാവില്‍ നിന്ന് 42 വയസുള്ള വീട്ടമ്മയും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി രാത്രി 11.30 നാണ് ആംബുലന്‍സ് പുറപ്പെട്ടത്. വീട്ടമ്മയ്ക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഒപ്പമുള്ള പെണ്‍കുട്ടിക്ക് പന്തളം അര്‍ച്ചനാ ആശുപത്രിയിലുമാണ് ചികില്‍സാ സൗകര്യം ഒരുക്കിയിരുന്നത്. പന്തളം വഴി ചെന്ന് പെണ്‍കുട്ടിയെ ഇറക്കിയ ശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോവുക എന്നതായിരുന്നു എളുപ്പമാര്‍ഗം.

എന്നാല്‍, നൗഫല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ തുമ്പമണ്‍-ഇലവുംതിട്ട വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവിടെ നിന്ന് മടങ്ങുമ്പോള്‍ പുലര്‍ച്ചെ ഒരു മണിയായിരുന്നു. ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് വാഹനം കയറ്റിയ ഇയാള്‍ ഇറങ്ങി ധരിച്ചിരുന്ന പിപിഇ കിറ്റ് ഊരി മാറ്റിയ ശേഷം പിന്നിലേക്ക് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എതിര്‍ക്കാനുള്ള ശ്രമമെല്ലാം നിഷ്ഫലമായി. ആളൊഴിഞ്ഞ സ്ഥലത്തെ നിലവിളിയും ആരും കേട്ടില്ല.

പീഡനമൊക്കെ കഴിഞ്ഞ് പെണ്‍കുട്ടിയുമായി കിടങ്ങന്നൂര്‍-കുളനട വഴി പന്തളത്തെത്തി അര്‍ച്ചന ആശുപത്രിയിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ഇറക്കി വിട്ട ശേഷം കൂളായി അടൂരിന് പോയി. പെണ്‍കുട്ടി ഈ വിവരം ആരോടും പറയില്ലെന്നാണ് നൗഫല്‍ കരുതിയിരുന്നത്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

ഇവന്‍ മനുഷ്യനോ മൃഗമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. രണ്ട് യുവതികളെ മാത്രം പാതിരാത്രി ഒറ്റയ്ക്ക് ഒരു ആംബുലന്‍സ് ഡ്രൈവറിനൊപ്പം അയച്ച ആരോഗ്യവകുപ്പിന്റെ നടപടിയും ചോദ്യം ചെയ്യപ്പെടുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…