രണ്ടു മാസം മുന്‍പു വരെ വൈറസിനെ നിയന്ത്രിച്ചുനിര്‍ത്തിയെന്ന് അവകാശപ്പെട്ട കേരളത്തില്‍ പൊടുന്നനെയാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തില്‍ എടുത്തുപറയേണ്ട പ്രകടനമായിരുന്നു കേരളം നടത്തിയിരുന്നത്. ആ സ്ഥിതിയില്‍നിന്ന് തീരദേശമേഖലയില്‍ സമൂഹവ്യാപനമെന്ന തലത്തിലേക്ക് കേരളം മാറി. ഒരിക്കല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കേരളത്തിന്റെ ‘വിജയ കഥ’ എങ്ങനെ ഇല്ലാതായെന്ന് വിശദീകരിക്കുകയാണ് രാജ്യാന്തര മാധ്യമമായ ബിബിസി.
സമൂഹവ്യാപനം ഉണ്ടായെന്ന് ആദ്യമായി അംഗീകരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം. ‘വൈറസിന്റെ കുതിപ്പ് ഇപ്പോഴാണ് കേരളത്തില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. അതിര്‍ത്തികള്‍ അടച്ചപ്പോള്‍ കേരളത്തിലെ സാഹചര്യം നിയന്ത്രണവിധേയമായി നില്‍ക്കുകയായിരുന്നു’ – വാഷിങ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. ലാല്‍ സദാശിവന്‍ ബിബിസി ലേഖകനോടു പറഞ്ഞു.
വുഹാനില്‍നിന്ന് കേരളത്തിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 30 മുതല്‍ കേസുകളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. മാര്‍ച്ചില്‍ മറ്റു സംസ്ഥാനങ്ങളില്‍ വലിയതോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങി. മേയ് മാസത്തോടെ കൃത്യമായ പരിശോധന, ഐസലേഷന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കേരളത്തിന് പുതിയ കേസുകള്‍ കുറച്ചുകൊണ്ടുവരാനായി. പുതിയ കേസുകള്‍ ഒരെണ്ണം പോലുമില്ലാത്ത ദിവസങ്ങളും കേരളത്തിനുണ്ടായി. കേരളം ‘കര്‍വ് ഫ്‌ലാറ്റന്‍’ ചെയ്യുകയാണെന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ‘വലിയ അദ്ഭുതമാണ് കേരളം നേടിയതെന്ന് ആളുകള്‍ പറയുന്നുണ്ടായിരുന്നു’ – പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ജയപ്രകാശ് മുലിയില്‍ പറഞ്ഞു.
എന്നാല്‍ അതു നീണ്ടുനിന്നില്ല. 1000 കേസുകളിലേക്ക് എത്താന്‍ കേരളത്തിന് 110 ദിവസങ്ങളാണ് വേണ്ടിവന്നത്. എന്നാല്‍ ജൂലൈ 20 ആയപ്പോഴേക്കും കേരളം 12,000 രോഗികളായിരിക്കുന്നു. 43 മരണവും റിപ്പോര്‍ട്ട് ചെയ്തു. വീടുകളിലും ആശുപത്രികളിലുമായി 1,70,000 പേരാണ് ക്വാറന്റീനില്‍ കഴിയുന്നത്.