കുന്നംകുളം: പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പാലയ്ക്കാത്തകിടിയില്‍ നിന്നും തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി(19)യെ കുന്നംകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്
നാലുദിവസം രാപകല്‍ ബലാല്‍സംഗം ചെയ്ത ക്രിമിനല്‍ കേസ് പ്രതിയെ പൊലീസ് സമര്‍ഥമായി പൊക്കി. പാലക്കാട് പട്ടാമ്പി നാഗലശ്ശേരി നെല്ലിക്കാട്ടിരി കല്ലടേത്ത് ലത്തീഫിനെ(40)യാണ് കീഴ്വായ്പൂര്‍ ഇന്‍സ്പെക്ടര്‍ സിടി സഞ്ജയിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത് മടങ്ങും വഴി തനിക്ക് കോവിഡ് ഉണ്ടെന്ന് പറഞ്ഞ് ഇയാള്‍ പൊലീസുകാരുടെ ശരീരത്തില്‍ തുപ്പുകയും മാന്തുകയും ചെയ്തു. ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇയാള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് കണ്ട് കീഴ്വായ്പൂര് സ്റ്റേഷനിലെത്തിച്ചു.
ഷെയര്‍ ചാറ്റിലൂടെ മൂന്നാഴ്ച മുന്‍പ് മാത്രം പരിചയപ്പെട്ട പെണ്‍കുട്ടിയെ ആണ് ബൈക്കില്‍ എത്തി തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് 2.30 നാണ് പാലയ്ക്കാത്തകിടി സ്വദേശിയായ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിയെ ഇയാള്‍ ബൈക്കില്‍ കൊണ്ടു പോയത്. മൂന്നാഴ്ച മുന്‍പ് ഷെയര്‍ ചാറ്റ് വഴിയാണ് പെണ്‍കുട്ടി ഇയാള്‍ പരിചയപ്പെട്ടത്. 26 വയസാണ് തനിക്കെന്നും സുല്‍ത്താന്‍ എന്നാണ് പേരെന്നുമാണ് പറഞ്ഞിരുന്നത്. വില കൂടിയ വസ്ത്രങ്ങളും കൂളിങ് ഗ്ലാസും ധരിച്ച് ഫുള്‍ മേക്കപ്പില്‍ ഇയാളെ കണ്ടാല്‍ സിനിമാ താരങ്ങളും തോറ്റു പോകും. തന്റെ വീടാണെന്ന് പറഞ്ഞ് വലിയ ബംഗ്ലാവിന്റെ ചിത്രങ്ങളും പെണ്‍കുട്ടിയെ കാണിച്ചു കൊടുത്തു. തൃശൂരില്‍ വമ്പന്‍ ബിസിനസ് ആണെന്നാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. ചാറ്റ് ചെയ്യുന്നതിനിടയില്‍ തന്റെ മാതാവിന് വയറ്റില്‍ അസുഖമുണ്ടെന്ന് പെണ്‍കുട്ടി ഇയാളോട് പറഞ്ഞിരുന്നു. തനിക്ക് ചില ഉസ്താദുമാരുമായി ബന്ധമുണ്ടെന്നുംഅമ്മയുടെ ഒരു പടം വാട്സാപ്പില്‍ അയച്ചു തന്നാല്‍ താന്‍ അമ്മയുടെ രോഗം പ്രാര്‍ഥിച്ച് മാറ്റാമെന്ന് കഴിഞ്ഞ് അഞ്ചിന് ഇയാള്‍ വിളിച്ചു പറഞ്ഞു. ഇതനുസരിച്ച് പെണ്‍കുട്ടി പടം അയച്ചു കൊടുത്തു. അന്നത്തെ ദിവസം മാതാവിന് വയറുവേദന കുറഞ്ഞതോടെ പെണ്‍കുട്ടിക്ക് ഇയാളില്‍ വിശ്വാസം ജനിച്ചു.
പിന്നീട് ഇയാള്‍ വിളിച്ച് പിറ്റേന്ന് മല്ലപ്പള്ളിയില്‍ വരാമെന്നും നീ വന്നാല്‍ വീട്ടിലെ പ്രശ്നങ്ങള്‍ ഒക്കെ താന്‍ സംസാരിച്ച് പരിഹരിച്ച് തരാമെന്നും പറഞ്ഞു. പിറ്റേന്ന് ഉച്ചയ്ക്ക് 2.30 ന് പെണ്‍കുട്ടി അനിയത്തിയെയും കൂട്ടി പാലയ്ക്കാത്തകിടിയില്‍ എത്തി. ഈ സമയം ഹെല്‍മറ്റ് ധരിച്ച് പള്‍സര്‍ ബൈക്കില്‍ എത്തിയ ലത്തീഫ് മല്ലപ്പള്ളി വരെ പോയി വരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പിന്നില്‍ കയറ്റി. അനിയത്തി ഇതിന് ദൃക്സാക്ഷി ആയിരുന്നു. എന്നാല്‍, ഈ കുട്ടി പോലീസിന് നല്‍കിയത് തെറ്റായ മൊഴിയായിരുന്നു.
മല്ലപ്പള്ളിയിലേക്ക് എന്ന് പറഞ്ഞ് വിട്ട ബൈക്ക് വൈകിട്ട് അഞ്ചിന് എറണാകുളത്താണ് ചെന്ന് നിന്നത്. പോകുന്ന വഴി പെണ്‍കുട്ടിയുടെ ഫോണിന്റെ സിം ഇയാള്‍ ഒടിച്ചു കളയുകയും ചെയ്തു. ജീവന്‍ വേണമെങ്കില്‍ കെട്ടിപ്പിടിച്ചിരുന്നോ ഇപ്പോള്‍ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് എറണാകുളത്ത് നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. അത് ചെന്ന് നിന്നതാകട്ടെ കുന്നംകുളത്ത് ഒരു കാടിന് നടുവില്‍ ആളൊഴിഞ്ഞ വീട്ടിലായിരുന്നു. അവിടെ വച്ച് ഹെല്‍മറ്റ് ഊരുമ്പോഴാണ് പെണ്‍കുട്ടി ആദ്യമായി ഇയാളെ കാണുന്നത്. യഥാര്‍ഥ രൂപം കണ്ട പെണ്‍കുട്ടി ഞെട്ടി വിറച്ചു നിലവിളിച്ചു.
അന്ന് രാത്രി പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി മാനഭംഗപ്പെടുത്തി. ഒറ്റവാതില്‍ മാത്രമാണ് വീടിനുള്ളത്. രാവിലെ ഒരു ബലാല്‍സംഗം നടത്തിയ ശേഷം ലത്തീഫ് പുറത്തേക്ക് പോകും. ഭക്ഷണവുമായി മടങ്ങും. വീണ്ടും ബലാല്‍സംഗം. ഇങ്ങനെ നാലു ദിവസം കടന്നു പോയി. ഇതിനിടെ തന്റെ കൈവശമുള്ള ഫോണില്‍ നിന്ന് വീട്ടുകാര്‍ക്ക് പെണ്‍കുട്ടിയെ കൊണ്ട് ശബ്ദ സന്ദേശം അയപ്പിച്ചു. താന്‍ കണ്ണൂരുകാരന്‍ അനഘിനൊപ്പം പോയിരിക്കുകയാണ് ഉടന്‍ മടങ്ങി വരുമെന്നായിരുന്നു ഒരു സന്ദേശം. താന്‍ ട്രാപ്പിലാണെന്നും രക്ഷിക്കണമെന്നും രണ്ടാഗത് ഒരു സന്ദേശം കൂടി എത്തിയതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു.
പൊലീസ് സൈബര്‍ സെല്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. പെണ്‍കുട്ടി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പരുകള്‍ കണ്ടെത്തി. ഇതില്‍ വിളിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും അറിവില്ലെന്ന് വ്യക്തമായി. സമീപ ദിവസങ്ങളിലായി വിളിച്ചിരുന്ന ഒരു നമ്പര്‍ പോലീസ് കണ്ടെത്തി അതില്‍ വിളിച്ചപ്പോള്‍ തന്റെ പേര് നിയാസ് എന്നാണെന്നും വീട് ഈരാറ്റുപേട്ടയിലാണെന്നും പറഞ്ഞു. യഥാര്‍ഥത്തില്‍ ആ നമ്പര്‍ ലത്തീഫിന്റേതായിരുന്നു. പെണ്‍കുട്ടി എവിടെ ഉണ്ടെന്ന് അറിയില്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. വല്ലോരുടെയും കൂടെ പോയതാകും എന്നൊരു കമന്റും പാസാക്കി. പോലീസ് വിരട്ടിയതോടെ അവള്‍ കണ്ണൂരിലുണ്ടെന്നും താന്‍ വിളിക്കാന്‍ പറയാമെന്നും അറിയിച്ചു. ഇതനുസരിച്ച് എട്ടിന് രാവിലെ പെണ്‍കുട്ടി കീഴ്വായ്പൂര്‍ ഇന്‍സ്പെക്ടറെ വിളിച്ച് നാളെ രാവിലെ താന്‍ ഹാജരാകാമെന്ന് അറിയിച്ചു. എന്നാല്‍ ആരും വന്നില്ല. 10 ന് രാവിലെ വീണ്ടും ഇന്‍സ്പെക്ടറെ വിളിച്ച പെണ്‍കുട്ടി താന്‍ ട്രാപ്പിലാണെന്നും തന്നെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് നമ്പര്‍ ട്രേസ് ചെയ്തു.
നിയാസ് എന്ന് പറഞ്ഞത് ലത്തീഫാണെന്നും അവനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും മനസിലാക്കിയ പൊലീസ് ആ നമ്പര്‍ കുന്നംകുളത്താണ് ഉള്ളതെന്ന് കണ്ടുപിടിച്ചു. തുടര്‍ന്ന് ഇന്നലെ രണ്ട് പൊലീസുകാര്‍ സൈബര്‍സെല്‍ സഹായത്തോടെ കുന്നംകുളത്തിന് പുറപ്പെട്ടു. ഒളിസ്ഥലം കണ്ടെത്തി പൊലീസുകാര്‍ ചെല്ലുമ്പോള്‍ ലത്തീഫ് വീട്ടിലുണ്ടായിരുന്നു. വന്നത് പൊലീസുകാരാണെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി അലമുറയിട്ട് അവരുടെ കാല്‍ക്കല്‍ വീണു. നിങ്ങള്‍ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ തൂങ്ങി മരിക്കുമായിരുന്നുവെന്ന് കുട്ടി പറഞ്ഞു. അത്ര കഠിനമായ പീഡനമാണ് ഏല്‍ക്കേണ്ടി വന്നിരുന്നത്.