കോഴിക്കോട്: മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി വീരേന്ദ്രകുമാറിന്റെ മരണ വാര്‍ത്ത ഏറ്റവും താമസിച്ച് റിപ്പോര്‍ട്ട് ചെയ്തത് അദ്ദേഹത്തിന്റെ മാധ്യമസ്ഥാപനമായ മാതൃഭൂമി ന്യൂസ്. മറ്റ് ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് ഏതാണ്ട് 15 മിനിറ്റിന് ശേഷമാണ് മാതൃഭൂമി ന്യൂസ് ചാനലില്‍ വാര്‍ത്ത ഫ്ളാഷ് ആയി പ്രത്യക്ഷപ്പെട്ടത്. എന്നിട്ടും ന്യൂസ് റീഡര്‍ മറ്റു വാര്‍ത്തകള്‍ വായിക്കുന്നത് തുടരുകയായിരുന്നു. പിന്നീട് പെട്ടെന്ന് അത് നിര്‍ത്തിയ ശേഷം മറ്റൊരു റീഡര്‍ വാര്‍ത്ത വായിക്കാനായി തിടുക്കപ്പെട്ട് വന്നു. തുടര്‍ന്ന് അദ്ദേഹമാണ് മരണ വാര്‍ത്ത വായിച്ചത്. മരണം ഇപ്പോഴാണ് സ്ഥിരീകരിച്ചത് എന്നൊരു ന്യായവും വാര്‍ത്താ വായനക്കാരന്‍ നിരത്തി.
ഇന്നലെ രാത്രി 11 മണിയോടെയാണ് എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചു എന്ന വാര്‍ത്ത ചാനലുകളില്‍ ബ്രേക്കിങ് വന്നത്. ഈ സമയം മാതൃഭൂമി ചാനലുകളില്‍ സ്‌ക്രോളിങ് പൊയ്ക്കോണ്ടിരുന്നത് മദ്യവില്‍പ്പനയുടെ കണക്കുകള്‍ ആയിരുന്നു. 15 മിനുട്ടു കഴിഞ്ഞപ്പോഴാണ് മാതൃഭൂമി ഈ വിവരം അറിയിച്ചു തുടങ്ങിയത്.
1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയിലാണ് വീരേന്ദ്രകുമാറിന്റെ ജനനം. പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡര്‍. മാതാവ്: മരുദേവി അവ്വ. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍നിന്ന് എം ബി എ ബിരുദവും നേടി. മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി ടി ഐ ഡയറക്ടര്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍ നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍ (യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. 1992-93, 2003-04, 2011-12 കാലയളവില്‍ പി ടി ഐ ചെയര്‍മാനും 2003-04 ല്‍ ഐ എന്‍ എസ് പ്രസിഡന്റുമായിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണ്‍ ആണ് പാര്‍ട്ടിയില്‍ അംഗത്വം നല്കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു. 1987 ല്‍ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004-09 കാലത്ത് പാര്‍ലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ വി ഡാനിയല്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായി. ഇതര കൃതികള്‍: സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, പ്രതിഭയുടെ വേരുകള്‍തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും (പ്രൊഫ. പി എ വാസുദേവനുമായി ചേര്‍ന്ന്), രോഷത്തിന്റെ വിത്തുകള്‍, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, സ്മൃതിചിത്രങ്ങള്‍, എം പി വീരേന്ദ്രകുമാറിന്റെ കൃതികള്‍ (2 വോള്യം), ഹൈമവതഭൂവില്‍, വേണം നിതാന്ത ജാഗ്രത, ഡാന്യൂബ് സാക്ഷി, വിചിന്തനങ്ങള്‍ സ്മരണകള്‍. ഭാര്യ : ഉഷ മക്കള്‍ : ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ് കുമാര്‍