കോഴിക്കോട്: അഡംബര കപ്പലായ എംഎസ് വെസ്റ്റര്‍ഡാമില്‍ ഹോങ്കോങ്ങില്‍നിന്ന് ജപ്പാനിലെ യോക്കോഹാമയിലേക്ക് യാത്ര തിരിക്കുമ്പോള്‍ പതിവുപോലെ ആര്‍ത്തുല്ലസിച്ചൊരു യാത്ര മാത്രമേ മലയാളിയായ ബിറ്റാ കുരുവിളയുടെ മനസിലുണ്ടായിരുന്നുള്ളു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത രണ്ടാഴ്ചക്കാലമാണ് ഇത്തവണ ബിറ്റായ്ക്ക് ലഭിച്ചത്. കൊറോണ വൈറസ് ബാധ സംശയിച്ച് അഞ്ച് രാജ്യങ്ങള്‍ കരയിലേക്ക് അടുക്കാന്‍ അനുമതി നല്‍കാതെ രണ്ടാഴ്ച നടുക്കടലില്‍ അലഞ്ഞ എംഎസ് വെസ്റ്റര്‍ഡാം കപ്പലിലെ എക്സിക്യൂട്ടീവ് ഷെഫായിരുന്നു കോട്ടയം സ്വദേശിയായ ബിറ്റാ കുരുവിള.
യാത്ര ആരംഭിച്ച രണ്ടാംദിനം മുതല്‍ കപ്പലില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതായി ബിറ്റ പറയുന്നു. കൊറോണ രോഗ ഭീതിയില്‍ഫിലിപ്പിന്‍സ്, ജപ്പാന്‍, തായ്ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ കപ്പലിന് തീരത്തടുപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ദിവസങ്ങളോളം കരകാണാതെ കപ്പലിലെ 1500ഓളം യാത്രക്കാര്‍ക്ക് നടുക്കടലില്‍ കഴിയേണ്ടി വന്നു. ഒടുവില്‍ യാത്രതുടങ്ങി പതിമൂന്നാമത്തെ ദിവസം കംബോഡിയ കപ്പലിന് അഭയമേകി. കംബോഡിയന്‍ പ്രധാനമന്ത്രി നേരിട്ടെത്തി കപ്പലിലെ യാത്രക്കാരെ സ്വീകരിച്ചത് ഏറെ സന്തോഷത്തോടെ ഓര്‍ക്കുകയാണ് ബിറ്റാ കുരുവിള.
മുഴുവന്‍ യാത്രക്കാര്‍ക്കും കൊറോണ ബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കംബോഡിയന്‍ സര്‍ക്കാര്‍ കപ്പലില്‍നിന്ന് പുറത്തിറങ്ങാനുള്ള അനുമതി ഇവര്‍ക്ക് നല്‍കിയത്. ചെറിയ പനിയും മറ്റുമുള്ള പതിനെട്ട് പേരുടെ രക്ത, സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും എല്ലാ ഫലവും നെഗറ്റീവായിരുന്നെന്ന് ബിറ്റ ഏറെ ആശ്വാസത്തോടെ ഓര്‍ക്കുന്നു. കൊറോണയ്ക്കെതിരേ മുന്‍കരുതലെടുക്കുന്നതിന്റെ ഭാഗമായി ഹോങ്കോങ്ങില്‍നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ തന്നെ ചൈനക്കാരായ യാത്രക്കാരെ ഒഴിവാക്കിയിരുന്നെന്നും. കപ്പലിന്റെ പരമാവധി ശേഷിയെക്കാള്‍ 800ഓളം യാത്രക്കാരെ കുറച്ചായിരുന്നു യാത്രയെന്നും ബിറ്റാ പറഞ്ഞു.