ഡല്‍ഹി: ജനത ബിജെപിക്ക് മുന്നില്‍ വാതില്‍ തുറന്നില്ല. പ്രചാരണം എപ്പോഴും വോട്ടാകണമെന്നില്ല. പ്രചാരണവും അതിന്റെ കൊഴുപ്പും ജനം കണക്കിലെടുത്തിരുന്നെങ്കില്‍ ബിജെപി വിജയം നേടിയേനെ. ലോക്സഭയില്‍ മോദിയെ വിജയിപ്പിച്ച അതേ ജനം നിയമസഭയില്‍ കെജ്രിവാളിനെ സ്വീകരിക്കുന്നു.
മോദിയുടെ ഷായുടെയും കണ്ണിലെ കരടായിരുന്നു കെജ്രിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് എഎപി സര്‍ക്കാരിനെ വരുതിയില്‍ നിര്‍ത്താന്‍ പലവട്ടം ശ്രമിച്ചു. മനീഷ് സിസോദിയയും മന്ത്രിമാരും ഗവര്‍ണറുടെ ഓഫീസിന് മുന്നില്‍ നിരാഹാര സമരം കിടന്ന കാഴ്ച ഇന്ത്യന്‍ രാഷ്ട്രീയം കണ്ടു. സുപ്രീം കോടതിയില്‍ പോയി എഎപി നേടിയ വിധിയാണ് എഎപിക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയത്.
ക്രമസമാധാനം, ഭൂമി, പോലീസ് ഇത് മൂന്നും ഒഴിച്ചുള്ള വിഷയങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്ന ആ വിധിയോടെ ബിജെപിയുടെ വഴിമുടക്കല്‍ തന്ത്രംപാളി. പലവട്ടം എഎപിക്കുള്ളില്‍ പോലും ഭിന്നതയ്ക്ക് നീക്കം നടന്നു ഫലിച്ചില്ല. 2014-ല്‍ ആഞ്ഞുവീശിയ മോദി തരംഗത്തെ നാല് വര്‍ഷത്തിനിടയില്‍ ചെറുത്തത് ഡല്‍ഹിയില്‍ കെജ്രിവാളും പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങും മാത്രമായിരുന്നു. രണ്ട് തവണയും ലോക്സഭയില്‍ ഏഴില്‍ ഏഴ് സീറ്റും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടും 56 ശതമാനം വോട്ട് നേടിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ അതേ ജനം കെജ്രിവാളിനും എഎപിക്കും വോട്ട് ചെയ്യുന്ന കാഴ്ച.